തിരൂർ: മംഗളൂരു സെൻട്രൽ, മംഗളൂരു ജംഗ്ഷൻ ഉൾപ്പെടെയുള്ള സുപ്രധാന ഭാഗങ്ങൾ പാലക്കാട് ഡിവിഷനിൽ നിന്ന് വെട്ടിമാറ്റാനുള്ള റെയിൽവേ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഡി വൈ എഫ് ഐ. കേന്ദ്ര സർക്കാരും റെയിൽവേയും കേരളത്തോട് കടുത്ത വിവേചനവും അവഗണനയുമാണ് കാണിക്കുന്നതെന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി. പുതിയ തീരുമാനം നടപ്പാകുന്നതോടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തിൽ 60 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഈ കേരള വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചും വിഷയം തിരുത്തിക്കാൻ സംസ്ഥാന സർക്കാർ വേണ്ടത്ര ഇടപെടൽ നടത്തുന്നില്ലെന്ന് ആരോപിച്ചും ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് യുവജന മാർച്ച് സംഘടിപ്പിച്ചത്.
സിറ്റി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് റെയിൽവേ സ്റ്റേഷന് മുമ്പിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ സമരം കർഷക തൊഴിലാളി യൂനിയൻ ജില്ലാ സെക്രട്ടറി ഇ ജയൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി ഷബീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ് സ്വാഗതവും ബ്ലോക്ക് സെക്രട്ടറി പി സുമിത്ത് നന്ദിയും പറഞ്ഞു.
ജില്ലാ ട്രഷറർ തേജസ് കെ ജയൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ എം ഷഫീഖ്, ഇ ലിനീഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി പി സൈഫുദ്ധീൻ, വൈസ് പ്രസിഡന്റ് ഇ അഫ്സൽ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ