താനൂർ: വെൽഫയർ പാർട്ടിയുമായുള്ള ബന്ധത്തെ ചൊല്ലി യു ഡി എഫിനെ ഇടതുപക്ഷം കടന്നാക്രമിക്കുന്നതിനിടെ ജമാഅത്തെ ഇസ്ലാമി വേദിയിൽ ഉദ്ഘാടകനായെത്തി മന്ത്രി വി അബ്ദുറഹിമാൻ. ഇന്നലെ താനൂർ പുത്തൻതെരുവിൽ നടന്ന ജമാഅത്തെ ഇസ്ലാമിയുടെ ബൈത്തുസ്സകാത്ത് ക്യാമ്പയിൻ ഉദ്ഘാടന വേദിയിലാണ് ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കി മന്ത്രി വി.അബ്ദുറഹ്മാൻ പങ്കെടുത്തത്. മുഖ്യമന്ത്രിയടക്കം ഇടതു നേതാക്കളെല്ലാം തന്നെ വളരെ രൂക്ഷമായ രീതിയിൽ ജമാഅത്തെ ഇസ്ലാമിയെ വിമർശിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഇടത് മന്ത്രി ജമാഅത്ത് വേദിയിലെത്തിയത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചേക്കും.
രാജ്യത്ത് മതേതര-ജനാധിപത്യം നിലനിൽക്കാനും ഫാഷിസത്തെ ചെറുക്കാനും എല്ലാ വിഭാഗം ജനങ്ങൾക്കും ഒന്നിച്ചുനിൽക്കാനാവണമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുകയും പാർശ്വവരിൽക്കരിക്കപ്പെടുകയും ചെയ്തവരെ കൈപിടിച്ചുയർത്തുന്ന മഹത് സേവനമാണ് ബൈത്തുസ്സകാത്ത് കേരള നിർവഹിക്കുന്നത് എന്നത് ഏറെ സന്തോഷകരമാണെന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സകാത്ത് കാമ്പയിൻ ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി.ആരിഫലി ഉദ്ഘാടനം ചെയ്തു. ബൈത്തുസ്സകാത്ത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരക്കുന്ന് അധ്യക്ഷത വഹിച്ചു.
താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസ്‌കർ മാഷ്, പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി.ഐ. നൗഷാദ്, എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാഫി ഹാജി, ജമാഅത്തെ ഇസ്ലാമി ഹിന്ദ് വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് നസീമ കെ.ടി, സോളിഡാരിറ്റി യൂത്ത് മൂവ്‌മെൻറ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്, ജമാഅത്തെ ഇസ്ലാമി ഹിന്ദ്, മലപ്പുറം ജില്ലാ പ്രസിഡന്റ് സമീർ കാളികാവ് തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ